പേടിക്കഥ

1

ഓർമ്മകൾ ചിതലരിച്ചു പോയി. ചിതൽ ബാക്കി വെച്ച ആ കടലാസുതുണ്ടിലെ അവശേഷിപ്പ് ഇവിടെ കുറിച്ചു വെക്കാം.

പ്രായം മൂന്നോ നാലോ ആയിക്കാണും. എന്റെ ഓർമയിൽ അതിനു മുൻപുള്ള സംഭവങ്ങളുടെ ചിത്രങ്ങൾ പോലുമില്ല. എന്താ പറയ്യ, പോലീസിനെ പേടി. പോലീസുകാരന്റെ നിഴൽ കണ്ടാൽ മതി, വാവിട്ടു നിലവിളിച്ചു കൊണ്ട് അമ്മയുടെ പിന്നിൽ ഒളിക്കും. കാക്കിനിറം കണ്ടാലും പ്രശ്നം. അതുകൊണ്ട് തന്നെ സിനിമക്ക് പോകാൻ പോലും പേടി. ചുള്ളിക്കര മേരി ടാക്കീസിൽ സിനിമ കാണുമ്പോൾ പോലീസുകാരനെ കാണുമോ എന്ന പേടിയോടെയാവും ഇരിക്കുക. അഥവാ പോലീസുകാരനെ കണ്ടാൽ ഉടനെ അച്ഛന്റെ മടിയിലൊളിക്കും.

"എടാ, എന്ത് പേടിയാ ഇത്! അത് സിനിമയല്ലേ...", അച്ഛൻ എന്റെ പേടി മാറ്റാൻ അറിയാവുന്ന വഴിയിൽ എല്ലാം പറഞ്ഞു. പേടിയുണ്ടോ പോവുന്നു! അത് നിഴൽ പോലെ എന്നെ പിന്തുടർന്നു.

പോലീസുകാരെക്കൊണ്ട് വല്ല ഉപദ്രവവും ഉണ്ടായതായി ഓർമ്മയിലെങ്ങുമില്ല. ഒരു പക്ഷെ കുഞ്ഞുന്നാളിൽ ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചതിൽ നിന്നുമാവാം, എന്തോ, പോലീസിനെ പേടിയുണ്ടായിരുന്നു. ഭയങ്കര പേടി! പോലീസിന്റെ സാന്നിധ്യം എവിടെയുണ്ടോ അതെല്ലാം എന്നെ ഉൾക്കിടിലം കൊള്ളിച്ചിരുന്നു.

അങ്ങനെയിരിക്കേ എന്നെ നേഴ്സറിയിൽ കൊണ്ടു ചേർത്തത്. ഓടിട്ട നീളമുള്ള കെട്ടിടത്തിൽ സ്റ്റേജ് പോലെ ഉയർത്തിക്കെട്ടിയ ക്ലാസ് മുറിയാണ് നേഴ്സറി ക്ലാസ്. രണ്ടു ഭാഗത്തും കൈപ്പിടിയുള്ള, നാല് പേർക്ക് ഇരിക്കാവുന്ന, ചെറുതായി ചെരിച്ച ഇരിപ്പിടവും പിന്നിലേക്ക്‌ ചരിഞ്ഞ ചാരുപടിയും ഉള്ളതായിരുന്നു ഇരിപ്പിടം. രണ്ടാം നിരയിൽ ആദ്യ സ്ഥാനമായിരുന്നു എന്റേത്.

പുതിയ കൂട്ടുകാർ... കരച്ചിലും പിഴിച്ചിലും. 'ഇവരെന്തിനാ ഇങ്ങനെ കരഞ്ഞു നിലവിളിക്കുന്നെ, ഇവിടെ ഇവരെ കൊല്ലാൻ കൊണ്ടു വന്നിരിക്കുകയാണോ!'

സന്ദീപ്‌ എന്ന കുട്ടി അവന്റെ അമ്മയെ അമ്മായി എന്നാണു വിളിച്ചിരുന്നത്‌. അമ്മായി അവനെ ക്ലാസ്സിൽ കൊണ്ടുവിട്ട് അവിടെത്തന്നെ ഇരിക്കണം. കാണാതായാൽ അവൻ വാവിട്ടു നിലവിളിക്കും. 'അമ്മായി, ഞാനും വരും...', എന്ന് പറഞ്ഞു ക്ലാസ്സിൽ നിന്ന് ചാടി ഓടും.

ഒരു ദിവസം അവനെ ക്ലാസ്സിൽ വിട്ട് അമ്മായി തിരിച്ചു നടന്നു. നിലവിളിച്ചുകൊണ്ടു സന്ദീപ്‌ പിന്നാലെ. കരുണ ടീച്ചർ പച്ചനിറത്തിലുള്ള കടലാസ്സിൽ പൊതിഞ്ഞ മിഠായി കാണിച്ചുകൊണ്ട് അവനു പിറകിൽ. ടീച്ചറിന് ഒരു വിധത്തിൽ അവനെ കൈയിൽ കിട്ടി. പൊക്കി എടുത്തു ക്ലാസ്സിൽ കൊണ്ടുവന്നു. ഞങ്ങളൊക്കെ വലിയ ചിരിയായി. അതൊന്നും ശ്രദ്ധിക്കാതെ അവൻ വീണ്ടും കുതറിയോടി. പിറകിൽ ടീച്ചർ. അവൻ കൈയിൽ കിട്ടിയ ആരുടെയോ ചെരുപ്പ് കൊണ്ടു ടീച്ചറുടെ നേരെ ഒരേറ് കൊടുത്ത് ഓടിപ്പോയി. പിന്നെ അവൻ നേഴ്സറിയിൽ വന്നിട്ടേയില്ല.

സ്നേഹനിധിയായ കരുണ ടീച്ചറുടെ സാമീപ്യം ആണോ എന്നറിയില്ല നേഴ്സറിയിൽ പോകാൻ വലിയ ഉത്സാഹം ആയിരുന്നു എനിക്ക്. കരുണ ടീച്ചറുടെ കുപ്പായത്തിന്റെ പോക്കറ്റിൽ എന്നും പച്ച നിറത്തിലുള്ള കടലാസിൽ പൊതിഞ്ഞ മിഠായികൾ ഉണ്ടാവും. കരയുന്ന കുട്ടികളെ പാട്ടിലാക്കാനാണ് അത് പോക്കറ്റിലിട്ടു നടക്കുന്നത്.

പണ്ടും എനിക്ക് മധുരത്തിനോട് അത്ര ഭ്രമം ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ടീച്ചർ മിഠായി എനിക്ക് തന്നില്ല എന്ന പരിഭവമൊന്നും അന്നുണ്ടായിരുന്നില്ല. മിഠായിയെക്കാളും ടീച്ചറിന്റെ വാക്കുകളും കഥകളും പാട്ടുകളും ആംഗ്യപ്പാട്ടുകളും മധുരമായിരുന്നു.

പിന്നെ ഒന്ന് കൂടി ഉണ്ടായിരുന്നു ടീച്ചറുടെ കൈയിൽ - കാസിയോയുടെ ഒരു കുഞ്ഞു കീബോർഡ്. അത് കുട്ടികളാരും തൊടുന്നത് ഞാൻ കണ്ടിരുന്നില്ല. പക്ഷെ ഞാൻ മാത്രം അതിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യും. എങ്ങനെ ഇതിൽ ഇത്രയും ശബ്ദങ്ങൾ നിറച്ചു വെച്ചു?

ഓടിയും ചാടിയും പാട്ട് പാടിയും അക്ഷരങ്ങൾ പഠിക്കാൻ ശ്രമിച്ചും മാസങ്ങൾ അങ്ങനെ കടന്നു പോയി. അപ്പോഴും പക്ഷെ പോലിസ് ഒരു വലിയ പേടിസ്വപ്നം തന്നെ ആയിരുന്നു.

ഒരു ദിവസം എസ്കർഷനു പോവാൻ താല്പര്യം ഉള്ളവർ പേര് കൊടുക്കണം എന്ന് കരുണ ടീച്ചർ പറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞായാലും മതി. വീട്ടിൽ ചോദിച്ചു കാശുമായി വരണം. നൂറ്റിയൻപതു രൂപയോ മറ്റോ ആണ് ഫീസ്‌. മംഗലാപുരം നഗരത്തിലേക്ക് ടൂർ പോണു.

സന്തോഷത്തോടെ വീട്ടിൽ ചെന്ന് പറഞ്ഞു. അച്ഛനും അമ്മയും ഒറ്റയടിക്ക് വേണ്ട എന്ന് പറഞ്ഞു. പോരെ പൂരം! വാശി പിടിച്ചു കരഞ്ഞിട്ടു കാര്യമൊന്നുമില്ല. ചെമ്പരത്തിക്കോല് കൊണ്ടു നല്ല തല്ലാവും കിട്ടുന്നത്. അതുകൊണ്ടു വാശി പിടിച്ചു കരഞ്ഞൊന്നുമില്ല. മുഖം വീർപ്പിച്ചു ആരും കാണാതെ സങ്കടം ഉള്ളിൽ അടക്കി.

പിറ്റേന്ന് ക്ലാസിൽ ചെന്നപ്പോ ആ സങ്കടം ഇരട്ടിച്ചു. ഞാനും എന്നെ കൂടാതെ വേറെ നാല് പേരും ഒഴികെ മറ്റെല്ലാവരും പേര് കൊടുത്തു, കാശും കൊടുത്തു.

കരുണ ടീച്ചർ അടുത്ത് വന്നു, "ജിനി വരുന്നില്ലേ?"

"ഇല്ല, അച്ഛനും അമ്മയും പോവണ്ടാന്ന് പറഞ്ഞു."

"സാരമില്ല, ഞാൻ പറയാം..", ടീച്ചർ.

ടീച്ചർ എങ്ങനെയോ അച്ഛനെയും അമ്മയേയും പറഞ്ഞു വശത്താക്കി. അങ്ങനെ ഞാനും മംഗലാപുരത്തേക്ക് ടൂർ പോവുന്നു.

മംഗലാപുരം പോവുന്ന ദിവസം. ഞങ്ങൾ കുഞ്ഞുപടകളും കരുണ ടീച്ചറും വത്സല ടീച്ചറും ഗ്രേസ് മരിയ ടീച്ചറും ജൂലിയ ടീച്ചറും എല്ലാവരും ഉണ്ട്.

മംഗലാപുരം യാത്രയിൽ പ്രധാനമായും ഉള്ളത് എയർ പോർട്ട്‌ കാണൽ ആണ്. വലിയ തുമ്പിയെപ്പോലെ വിമാനങ്ങൾ അലറിക്കൊണ്ട്‌ താഴെയിറങ്ങുന്നതും പൊങ്ങുന്നതും അടുത്ത് കാണാം.

പക്ഷെ ഒരു മതിൽ അതിനു തടസ്സമായി നിൽക്കുന്നു. ടീച്ചർമാർ ഓരോരുത്തരെയായി എടുത്തു പൊക്കി ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വീതിയേറിയ മതിലിൽ കയറ്റി നിർത്തി. വലിയ ഉയരമുള്ള മതിലൊന്നുമല്ല. പക്ഷെ അന്നത് വലിയ മല പോലെ തോന്നിച്ചു.

എന്നെയും ആരോ എടുത്തു പൊക്കുന്നുണ്ട്. ആരാ അത്? ഒന്ന് ഞെട്ടി. ഒരു പോലീസുകാരൻ! ഒരു വിറയൽ കാലിന്റെ പെരുവിരലിൽ നിന്നും ഇരച്ചു കയറി വന്നു.

ആ പോലീസുമാമൻ ചിരിച്ചു കൊണ്ടു രസമായി എന്തോ എന്നോട് പറഞ്ഞു. വളരെ മൃദുവായി എന്നെ എടുത്തു മതിലിന്മേൽ കയറ്റി നിർത്തി. ഒരു വിമാനം താഴ്ന്നിറങ്ങി വരുന്നു. ഹോ എന്തൊരു വലുപ്പം! ഇത്ര വലുപ്പം ഉണ്ടായിരുന്നോ വിമാനത്തിന്?!

മറ്റൊരു വിമാനം പറക്കാൻ ഒരുങ്ങുന്നു. കുറേ ദൂരം റോഡിലൂടെ ഓടി ഒറ്റ പൊങ്ങൽ! പതിയെ അത് മേഘപാളികളിൽ മറയുമ്പോൾ എന്റെയുള്ളിലെ പോലീസിനെപ്പേടിയും അതോടൊപ്പം മാഞ്ഞുപോയതു ഞാൻ അറിഞ്ഞു.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.