ഒരു ശ്വാനന്റെ മരണം

1

ഗ്രാമീണവായനശാലയിലെ പൊട്ടിയ സിമന്റ്‌ ബെഞ്ചിലിരുന്നു ബഷീറിന്റെ 'മാന്ത്രിക പൂച്ച' വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്. വീട്ടിലെ നമ്പറില്‍ നിന്നാണ് കോൾ, ആരെങ്കിലും ഗസ്റ്റ് വന്നിട്ടുണ്ടാവും. അല്ലെങ്കില്‍ അവളിപ്പോൾ വിളിക്കില്ല. ദീര്‍ഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ എനിക്ക് ഏക ആശ്രയം ഈ വായനശാലയാണ്.

ഒരു പക്ഷേ ഈ വായനശാലക്കും അങ്ങിനെ തന്നെയാവണം. ആകെ പൊടി പിടിച്ചു കിടന്നിരുന്ന ഈ വായനശാല ഇങ്ങനെയൊക്കെ ആക്കിയതും ഞാനാണ്. സമ്പാദ്യത്തിന്റെ ഒരു ഭാഗം ഇതിനായി മാറ്റിവച്ചു. വീണ്ടും മൊബൈല്‍ റിംഗ് ചെയ്തു. ഇവള്‍ വിടാന്‍ ഭാവമില്ലല്ലോ.

"എന്താ ഫരീദ?"

"നമ്മുടെ സേവ്യര്‍ അച്ചായന്‍ മരിച്ചു!"

ഒരു വെള്ളിടി വെട്ടിയത് പോലെ! കുറച്ചുനേരം ഭൂമിയൊന്ന് നിശ്ചലമായത് പോലെ...

"ഹലോ നിങ്ങള്‍ എവിടെയാ ലൈബ്രറിയില്‍ അല്ലേ?"

"ദാ ഞാന്‍ എത്തി", എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. എഴുന്നേൽക്കാൻ കഴിയുന്നില്ല.

***

ഒരു വലിയ വീട്. ജീവിതത്തിന്റെ വലിയ പങ്കും തന്നെപ്പോലെ അറബ് നാട്ടില്‍ നഷ്ടപ്പെടുത്തി അയാള്‍ പണിതുയര്‍ത്തിയ കൊട്ടാരം. ഒരേയൊരു മകന്‍ - ജോമോന്‍ എന്ന് വിളിക്കുന്ന ജോഷി സേവ്യര്‍. മകനേ പഠിപ്പിച്ചു ഒരു നിലയില്‍ എത്തിച്ചു ശിഷ്ടകാലം മേരിക്കുട്ടിയോടൊപ്പം കഴിയണം എന്നായിരുന്നു ആഗ്രഹം. പിന്നെ അവന്റെ ജോലി, കല്യാണം, പുതിയ വീട്... അതിനിടയില്‍ കാലം അതിന്റെ കടമകള്‍ തീര്‍ത്തു കൊണ്ടിരുന്നു. അപ്രതീക്ഷിതമായിരുന്നു മേരിക്കുട്ടിയുടെ മരണം.

അതിനു ശേഷം ഒരു തിരിച്ചുപോക്കുണ്ടായില്ല. മകനും മരുമകളും കൊച്ചുമോനും കൂടി സുഖജീവിതം. എല്ലാവരും അയാള്‍ ഭാഗ്യവാന്‍ എന്ന് കരുതിയെങ്കിലും അയാള്‍ ആ വീട്ടില്‍ ഒരു അധികപ്പറ്റായിരുന്നു എന്ന് ഒരു സ്നേഹിതന്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഞാനും ഫരീദയും അനുഭവിക്കുന്ന ഏകാന്തതയെപ്പറ്റി ഞാന്‍ അവനോടു പറയുമായിരുന്നു. മക്കളുടെ സാമീപ്യം ആവശ്യമുള്ള ഈ സമയത്ത് മക്കളോ കൊച്ചുമക്കളോ ഇല്ലാതെ ഇങ്ങനെ ജീവിക്കുമ്പോഴുള്ള അവസ്ഥ.

അപ്പോഴെല്ലാം അവന്‍ പറയുമായിരുന്നു, "നീ ഭാഗ്യവാനാടാ.. മക്കള്‍ ആരും തന്നെ ഇല്ലെങ്കിലും നിന്റെ ഭാര്യ കൂടെ ഇല്ലേ? അതൊരു ആശ്വാസമല്ലേ?", അത് കേൾക്കുമ്പോൾ അറിയാം മകന് വേണ്ടി അയാള്‍ ബലി കൊടുത്ത അയാളുടെ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയാളെ എത്രമാത്രം വേട്ടയാടുന്നു എന്ന്.

***

ആളുകള്‍ വന്നു തുടങ്ങുന്നതേയുള്ളു. മുറ്റത്ത് അവിടെയിവിടെയായി കുറച്ചു കസേരകള്‍ നിരത്തിയിരിക്കുന്നു. അകത്തു കയറി അവനെ ഒന്ന് കാണാം എന്ന് തോന്നി. ഹാളില്‍ ഒരു അനാഥശവം പോലെ അവന്‍ കിടക്കുന്നു. അയാളുടെ കൊച്ചുമോന്‍ ഹാളിലെ തന്നെ സെറ്റിയില്‍ ചാരിയിരിക്കുന്നു. അവന്റെ കയ്യിലെ ആ ഓലപ്പന്ത്‌. ഇന്നലെ ഞങ്ങള്‍ ഒരുമിച്ചു പറമ്പില്‍ സംസാരിച്ചിരുന്നപ്പോള്‍ അയാള്‍ മെടഞ്ഞുണ്ടാക്കിയതാണ്.

"കൊച്ചുമോന് പിറന്നാൾ ആയാൽ ഒരു കളിപ്പാട്ടം വാങ്ങി കൊടുക്കാന്‍ പോലും കയ്യില്‍ കാശില്ലെടോ..", അയാളുടെ വേദന എനിക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അകത്തെ റൂമില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാം. ഇടക്കൊരു നേര്‍ത്ത ചിരിയുടെ ശബ്ദം കേട്ടോ? ചിലപ്പോള്‍ തോന്നിയതാവും.

അയാളുടെ മരുമകളെ കണ്ടില്ലല്ലോ എന്ന് ഓർത്തതേയുള്ളൂ. അവള്‍ മുന്നില്‍. കയ്യില്‍ ഒരു ട്രേയില്‍ ചായ ഉണ്ട്. "അങ്കിള്‍ എപ്പോള്‍ വന്നു..? ഡാഡി നമ്മളെ വിട്ടു പോയി അങ്കിളേ..."

ഇതെന്താണ് ഇവളുടെ മുഖത്തെ ഭാവം എന്ന് എനിക്ക് മനസ്സിലാക്കാന്‍ പറ്റുമായിരുന്നില്ല. വിഷമമാണോ അതോ അങ്ങിനെ നടിക്കാന്‍ ശ്രമിക്കുന്നതോ? മേരിക്കുട്ടി ഉണ്ടായിരുന്നെങ്കില്‍ അയാളുടെ തലക്കീഴില്‍ ഇരുന്നു കരയാന്‍ ഒരാളെങ്കിലും ഉണ്ടാവുമായിരുന്നു. ഇതായിരിക്കും ദൈവഹിതം.

പെട്ടെന്ന് പുറത്തൊരു കരച്ചില്‍ കേട്ടു. കുറെപ്രായം ചെന്ന ഒരു സ്ത്രീയും കൂടെ അവരുടെ മകള്‍ ആണെന്ന് തോന്നുന്നു. അവന്റെ ഏതെങ്കിലും അടുത്ത ബന്ധുക്കള്‍ ആവണം. ഇനി അങ്ങനെ അല്ലെങ്കിലും അവരുടെ കണ്ണുനീരില്‍ വേര്‍പാടിന്റെ വേദനയുണ്ടെന്നുറപ്പാണ്.

***

എന്തോ അറിയാതെ ഒരു സംഭവം ഓര്‍മയില്‍ തെളിഞ്ഞു. രണ്ടുമാസം മുന്‍പാണ്. അന്നും കാലത്ത് ഫരീദയാണ് വിളിച്ചത്. "നിങ്ങള്‍ ഒന്ന് എണീറ്റെ.. സേവ്യര്‍ അച്ചായന്റെ വീട്ടില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നു. ബീനയാണെന്നു തോന്നുന്നു."

കേട്ടതും മുഖം പോലും കഴുകാതെ ഓടിച്ചെന്നു. അവളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാമായിരുന്നു.

"ഡാഡീ.. നമ്മുടെ ഡാനി പോയി ഡാഡീ..!"

"പടച്ച റബ്ബേ! അവളുടെ മകന് എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു! ഇന്നലെയും സേവ്യറിന്റെ കൂടെ കണ്ടതാണല്ലോ, ഇതെന്തു പറ്റി!", ഒരുപാട് ചിന്തകൾ കടന്നു പോയി.

സ്ഥലത്തെത്തിയപ്പോഴാണ് അറിയുന്നത് അവരുടെ പട്ടിയുടെ പേരാണ് ഡാനി എന്ന്!

അന്ന് ബീനയില്‍ കണ്ട ദു:ഖത്തിന്റെ ഒരു അംശം പോലും ഇന്ന് കണ്ടില്ല. അവളുടെ ഭര്‍ത്താവിന്റെ അപ്പനാണ് ഇവിടെ മരിച്ചു കിടക്കുന്നത്. എന്തൊരു ലോകം!

"മമ്മീ എപ്പോഴാ വരുന്നത്? ജോച്ചായന്‍ രാത്രിയില്‍ എത്തും.", ബീനയുടെ ശബ്ദമാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. അവള്‍ വീണ്ടും സജീവമാവുകയാണ്.

അറിയാതെ കണ്ണുകള്‍ ഹാളിലെ ചുമരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന മേരിക്കുട്ടിയുടെ ഫോട്ടോയില്‍ ഉടക്കി. നാളെ പുലര്‍ന്നാല്‍ സേവ്യറും ഒരു ഓർമ്മയാകും... മേരിക്കുട്ടിയുടെ ഫോട്ടോയുടെ അടുത്ത് ഒരു ഫോട്ടോയില്‍ . അതോ നാളെ പുലര്‍ന്നാല്‍ മേരിക്കുട്ടിയുടെ ഫോട്ടോയും ഈ ഹാളില്‍ നിന്ന് അപ്രത്യക്ഷമാവുമോ?!

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.