മൂന്ന് കരിക്കുകൾ

1

വളരെയേറെ വർഷങ്ങൾക്കു ശേഷം ഇന്ന് ഞാൻ ചന്ദ്രശേഖരൻ മാസ്റ്ററെ കണ്ടു. ട്രാഫിക്‌ സിഗ്നലിൽ എനിക്ക് തൊട്ടടുത്ത കാറിന്റെ പിൻസീറ്റിൽ ചാഞ്ഞിരിക്കുന്നു. മാസ്റ്റർ എന്നെ കണ്ടില്ല. കണ്ടിരുന്നെങ്കിലും എന്നെ തിരിച്ചറിയാൻ ആവില്ലായിരിക്കും. മാഷിനു ഇപ്പഴും വലിയ മാറ്റങ്ങളൊന്നും ഇല്ല. മുഖത്തെ തൊലി ഒരല്പംകൂടി തൂങ്ങി നിൽക്കുന്നോ എന്ന് സംശയം. മുടിയിൽ കുറച്ചെണ്ണത്തിനു വെളുപ്പുനിറം ബാധിച്ചിട്ടുണ്ട്.

പ്രീ-ഡിഗ്രിക്കായിരുന്നു ടാലെന്റ്സ് കോളേജിൽ ചേർന്നത്‌. ഒരു പാരലൽ കോളേജ്. ബി എ, ബി കോം, പ്രീ-ഡിഗ്രി, എസ് എസ് എൽ സി തോറ്റവരുടെ ബാച്ച് എന്നിവയിലായി കുറച്ചധികം വിദ്യാർഥികൾ ഉണ്ടായിരുന്നു അന്ന്. കോളേജിന്റെ ചുറ്റുവട്ട പ്രദേശത്തെ ഒട്ടുമിക്ക മോശം വിദ്യാർഥികളും വീട്ടിലെ മടുപ്പ്, കൗമാരത്തിന്റെ ചൊറിച്ചിൽ എന്നിവയ്ക്ക് ഒരു ആശ്വാസം തേടിയിട്ടായിരുന്നു ആ കോളേജിൽ ചേർന്നിരുന്നത്. ഞാനും സാമാന്യം മോശമായ നിലയിൽ പത്താം ക്ലാസ് കഷ്ടിച്ചു രക്ഷപ്പെട്ടു ടാലെന്റ്സ് കോളേജിൽ പ്രീ-ഡിഗ്രിക്കു ചേരാൻ യോഗ്യത നേടി.

ആ ടാലെന്റ്സ് കോളേജിലെ മാനേജർ കം പ്രിൻസിപ്പൽ ആയിരുന്നു ഈ ചന്ദ്രശേഖരൻ സാർ. ആൾ മഹാ കർക്കശക്കാരൻ. കൊടും ഭീകരൻ ആണയാൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അയാളുടെ അതിരു കവിഞ്ഞ ശിക്ഷാരീതികൾ ഞങ്ങൾക്കിടയിൽ കുപ്പ്രസിദ്ധമായിരുന്നു. പക്ഷെ മാസ്റ്ററുടെ മുൻകോപം ഒന്നു മാത്രം ആയിരുന്നു ഞങ്ങളുടെ കോളേജിന്റെ അച്ചടക്കത്തിനെ അല്പമെങ്കിലും പോഷിപ്പിച്ചിരുന്നത്.

ഭാരതീയ ശിക്ഷാ നിയമത്തിൽ എവിടെയും പ്രതിപാദിച്ചിട്ടില്ലാത്ത ഈ ശിക്ഷാ നടപടികൾ ഒരു സ്വകാര്യ സ്ഥാപനം എന്ന നിലയിൽ കോളേജിന്റെ പ്രസിദ്ധിയെയോ കച്ചവട തന്ത്രങ്ങളെയോ ഒട്ടും നിഷ്ക്രിയമായി ബാധിച്ചില്ല. പകരം അത് കോളേജിന്റെ ഇപ്പറഞ്ഞ വാണിജ്യ നിലവാരത്തെ പുഷ്ടിപ്പെടുത്തുക മാത്രമാണു ചെയ്തത്. നാട്ടിലെയും അയൽനാടുകളിലെയും പോക്കിരികളായ അസംഖ്യം കൗമാരതോന്ന്യവാസികളുടെ മാതാപിതാക്കൾ അവരുടെ പ്രിയപ്പെട്ട പുത്രന്മാരെ തങ്ങൾക്കു ചെയ്യാൻ ആവാത്ത ശിക്ഷാരീതികൾ മാസ്റ്റർ ചെയ്യട്ടെ എന്നു കരുതി ടാലെന്റ്സ് കോളേജിൽ കൊണ്ടുവന്നു ചേർത്തു.

മാസ്റ്റർ ആണെങ്കിൽ ഓരോ പുതിയ കുട്ടി കോളേജിൽ ചേരുമ്പോഴും പുന്നെല്ലു കണ്ട എലിയെപ്പോലെ സന്തോഷിക്കുകയും തന്റെ പ്രാകൃതമായ ശിക്ഷാ രീതി ഘോര ഘോരം തുടരുകയും ചെയ്തു. സാറിനോടും രക്ഷിതാക്കളോടും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത വീരരിൽ വീരന്മാർ സാറിന്റെ വ്യാപാരങ്ങളിൽ പുതുപുത്തൻ പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തെ മുറയ്ക്കു സഹായിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഒരു നാൾ പതിനൊന്നരയ്ക്കുള്ള ഇടവേളയിൽ ഞാനും ബിജുവും സുമേഷും അടങ്ങുന്ന സംഘം പതിവുപോലെ വടക്കു ഭാഗത്തുള്ള റോഡിലൂടെ നടന്നു റോഡരികിലെ മതിലിനടുത്ത് എത്തി.

ഞങ്ങൾ കോളേജിലെ ഏറ്റവും കേമന്മാരായ കുരുത്തക്കേടുവിദഗ്ധർ ആയിരുന്നില്ല. പക്ഷെ വില്ലാളി വീരന്മാരുടെ ഒപ്പം എത്താൻ അന്നു ഞങ്ങൾ നടത്തിയ ശ്രമങ്ങളുടെ പല പല കഥകൾ പിൽക്കാലത്ത് വന്ന ബാച്ചുകളിലെ നവയുഗ പോക്കിരികൾ പാടി നടന്നിരുന്നു എന്നു കേട്ടിട്ടുണ്ട്.

ഇടവേളകളിലെ ഞങ്ങൾക്കു പ്രിയപ്പെട്ട ആ അരമതിലിനോട് ഞങ്ങൾക്കു പ്രത്യേക സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അതു കൊണ്ടാണ് ചന്ദ്രശേഖരൻ മാസ്റ്റർ പണിതു തന്ന ആധുനിക സജ്ജീകരണങ്ങൾ ഘടിപ്പിച്ച മൂത്രാലയം വിട്ടു ഞങ്ങൾ ആ മതിലിന്റെ പള്ളയിൽ പനിനീരഭിഷേകം ചെയ്തു അതിനെ പുളകം കൊള്ളിക്കുന്നത്‌.

കുറേ കാലത്തെ വീര്യം കൂടിയ ജലസേചനത്തിന്റെ ഫലമായാണോ എന്നറിയില്ല മതിലിന്റെ ഒരു മൂല അടർന്നു വീണു രണ്ടു പേർക്ക് ഒരുമിച്ചു സുഖമായി അകത്തു കടക്കാവുന്ന ഒരു വിടവുണ്ടായി. ടൗണിൽ പലചരക്കു വ്യാപാരം നടത്തുന്ന ഒരു രാമചന്ദ്രേട്ടന്റെ പറമ്പായിരുന്നു മതിലിനകത്ത്.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.