പുതിയ എഴുത്തുകാർ... ഒഴിവു നേരങ്ങളിൽ ഡയറിത്താളുകളിൽ കുറിച്ചിട്ട ചെറുകഥകൾ... വായനയുടെ നിറവും മണവും മധുരവും മറന്നിട്ടില്ലാത്ത ഒരു കൂട്ടം വായനക്കാർ... ഈ നല്ല കൂട്ടായ്മയിലേക്ക് താങ്കൾക്കും സ്വാഗതം.

ഏറ്റവും പുതിയ ലേഖനം

എങ്ങനെ നല്ല ചെറുകഥ എഴുതാം

നമ്മളിൽ പലരും കുട്ടിക്കാലത്ത് മുത്തശ്ശിക്കഥകൾ കേട്ട് വളർന്നവർ ആയിരിക്കാം. അത്തരക്കാരുടെ ഭാവന വളർന്നത് തന്നെ ഇത്തരം കഥകളിൽ കൂടിയായിരുന്നിരിക്കണം. ഭാവന സർഗ്ഗാത്മകതയുടെ അടിത്തറയാണല്ലോ. സൃഷ്ടിപരത ജീവിതത്തിനു നൽകുന്ന മൂല്യവും സൗന്ദര്യവും മഹത്തായതാണ്.

നമ്മൾക്ക് എല്ലാവർക്കും ജീവിതാനുഭവങ്ങൾ ഉണ്ട്. ആ അനുഭവങ്ങൾ പ്രിയപ്പെട്ടവരോട് നമ്മൾ പറയാറുമുണ്ട്. ആ രീതിയിൽ നമ്മൾ എല്ലാവരും അനുഭവങ്ങളുടെ നല്ല കഥ പറച്ചിലുകാരാണ്.

കേൾവിയുടെയും വായനയുടെയും ആസ്വാദനതലങ്ങൾ അല്പം വ്യത്യസ്തമായതിനാൽ എഴുത്തു സാഹിത്യത്തിലേക്ക് കാലെടുത്തുവെക്കുന്നവർ ചെറുകഥകൾ രചിക്കുമ്പോൾ ചില അടിസ്ഥാനരീതികൾ പാലിച്ചാൽ അത് വായനക്കാരന് മെച്ചപ്പെട്ട ആസ്വാദ്യത സമ്മാനിക്കും. കാലക്രമേണ ചെറുകഥാരചനയിലുള്ള പ്രാവീണ്യവും അനുഭവസമ്പത്തും വർദ്ധിച്ചാൽ സ്വന്തമായ രചനാശൈലിയിലേക്ക് നീങ്ങാവുന്നതാണ്.

ചെറുകഥാരചനയിലേക്ക് കടക്കുന്ന തുടക്കക്കാർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തങ്ങളുടെ സൃഷ്ടിയിൽ കൂടി വായനക്കാരന് മികച്ച ആസ്വാദ്യത സമ്മാനിക്കുവാൻ സാധിച്ചേക്കും.

വായന

ഒരുപാട് വായിക്കുന്ന വ്യക്തിക്കാണ് വളരെ നല്ല എഴുത്തുകാരൻ ആയിത്തീരാൻ സാധിക്കുന്നത്. സംസാരിച്ചു തുടങ്ങുന്ന കുട്ടി അതിനു മുൻപായി വളരെക്കാലം മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുക മാത്രം ചെയ്യുന്നത് പോലെ. സംഗീതം ഒരുപാട് ആസ്വദിക്കുന്ന വ്യക്തിക്ക് ആണല്ലോ പിന്നീട് നല്ലൊരു സംഗീതജ്ഞൻ ആവാൻ സാധിക്കുന്നത്. ഒരുപാട് വായിക്കുന്ന എല്ലാവരും എഴുത്തുകാർ ആവണം എന്നില്ല എങ്കിലും നല്ല ഒരു എഴുത്തുകാരൻ ആവണമെങ്കിൽ വായനാശീലം കൂടിയേ തീരൂ.

എന്ത് വായിക്കണം? എന്തും വായിക്കാം. നല്ലതും മോശവുമായ ശൈലിയിലുള്ള ഉള്ളടക്കങ്ങൾ വായിക്കുന്നത് നല്ലതിനെയും നല്ലത് അല്ലാത്തതിനെയും കുറിച്ചുള്ള കൃത്യമായ വിവേകബുദ്ധി സമ്മാനിക്കും. പിന്നീട് അത് എഴുത്തുകാരന്റെ സൃഷ്ടിയെ ശുദ്ധീകരിക്കാൻ കാരണമായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.

111
ബാക്കി വായിക്കുക...

ഏറ്റവും പുതിയ ചെറുകഥകൾ

    • പെഷവാറിലെ പെൺകുട്ടി

      തോക്ക് ഒരു അവയവം പോലെ അയാളുടെ ശരീരത്തിന്റെ ഭാഗമായിരുന്നു. അയാളുടെ കട്ട പിടിച്ച മസ്തിഷ്കത്തിന്റെയും ക്രൂരമായ ബുദ്ധിയുടെയും പ്രഹരണശേഷി ഈ അവയവത്തിലൂടെയാണ് പുറത്തു വന്നിരുന്നത്. അയാളുടെ ചിന്തകൾ മനുഷ്യനിൽ നിന്നും മൃഗങ്ങളിൽ നിന്നും വേറിട്ട്‌ നിന്നു. തോക്കിൻകുഴലിനെ തഴുകുമ്പോൾ അയാൾക്ക്‌ എന്തെന്നില്ലാത്ത ആഹ്ലാദം അനുഭവപ്പെട്ടു.

      അയാളുടെ ചിന്തകൾ അത് പോലെ പ്രാവർത്തികമാക്കാൻ പരിശീലിക്കപ്പെട്ടതായിരുന്നു. കൊല്ലണം, കാപട്യം നിറഞ്ഞ മനുഷ്യജന്മങ്ങളെ! മനുഷ്യൻ ഉണ്ടാക്കിയ നിയമവ്യവസ്ഥകൾ എല്ലാം ചാമ്പലാക്കണം. ഓരോ മനുഷ്യനും സ്വാർത്ഥനാണ് . സ്വന്തം സുഖം മാത്രം കാംക്ഷിക്കുന്ന വൃത്തികെട്ട വർഗ്ഗം. അവരുടെ നിയമങ്ങൾ, ഭരണകൂടങ്ങൾ, എല്ലാം തകർത്തെറിയുന്നതാണ് സ്വപ്നം. മനുഷ്യശരീരം ഉറപ്പില്ലാത്ത വെറും പദാർത്ഥം മാത്രമാണ്. കൊല്ലാൻ എന്തെളുപ്പം!

      ചിന്തകൾ ജ്വലിച്ചപ്പോൾ അയാൾ സ്വയം വിറകൊണ്ടു. എത്രയോ പേരെ കൊന്നിരിക്കുന്നു. ഇനിയും കൊല്ലണം. കൊല്ലുന്ന രീതിയിൽ മടുപ്പ് തോന്നിത്തുടങ്ങി. നന്മയെന്ന മൂടുപടം അണിഞ്ഞ മനുഷ്യകുലത്തെയാകെ നശിപ്പിച്ച് അവർ ഭീകരർ എന്ന് മുദ്രകുത്തിയ തന്റെ സംഘം വിജയിക്കണം. അതിനു കൊല്ലുക എന്ന ജീവിതധർമ്മത്തിൽ മടുപ്പ് തോന്നരുത്.

      പുതിയ രീതികൾ കണ്ടെത്തണം. കൊല ആസ്വദിച്ചു ചെയ്യുമ്പോൾ ലക്ഷ്യത്തിൽ എളുപ്പം എത്താനാകും. അയാൾ താടി തടവിക്കൊണ്ട് ചിന്തിച്ചു. വിവിധ തരത്തിലുള്ള കൊലപാതകങ്ങൾ മനസ്സിലൂടെ കടന്നു പോയി. എല്ലാം മടുപ്പിക്കുന്ന പഴഞ്ചൻ രീതികൾ. മരണത്തിന്റെ മുഖം മുന്നിൽ കണ്ടു ഭയന്നു വിറങ്ങലിച്ച മനുഷ്യരൂപങ്ങൾ ആദ്യമൊക്കെ ഹരം പകർന്നിരുന്നു.

      ചിന്തകളിൽ നിന്നും അയാൾക്ക്‌ പുതിയൊരു ഉണർവ്വ് കിട്ടിയ പോലെ തോന്നി. അയാളുടെ ഇരുണ്ട കണ്ണുകൾ ജ്വലിച്ചു. പുതിയൊരു വഴി! അതിരസകരമായിരിക്കും. അയാൾ താൻ പരിശീലനം നല്കിയ അനേകം പേരിൽ നിന്നു തനിക്ക് ഇഷ്ടപ്പെട്ട നാലഞ്ചു പേരുമായി പദ്ധതി കൂടിയാലോചിച്ചു.

      പിറ്റേന്നത്തെ പുലരി പതുക്കെ തിരക്കിട്ട ജീവിതത്തിലേക്ക് ചൂട് പിടിച്ചു വരുന്ന നേരം. ഒരു കൊച്ചു വിദ്യാലയത്തിന്റെ നടുമുറ്റത്തേക്ക് ആ ഭീകരസംഘത്തിന്റെ വാഹനം പാഞ്ഞുകയറി. കൂട് പൊളിച്ചു പുറത്ത് ചാടിയ ഭീകര ജീവികളെ പോലെ അയാളും കൂട്ടാളികളും വിവിധ ക്ലാസ്സ്‌ മുറികളിലേക്ക് കുതിച്ചു.

      അയാളുടെ തോക്ക് മുരണ്ടു. അധ്യാപിക ഒരു രക്തപുഷ്പമായി നിലം പതിച്ചു. നിലവിളികൾ തൊണ്ടയിൽ കുടുങ്ങി ഭയന്നു വിളറിയ കുഞ്ഞുമുഖങ്ങളെ നോക്കി അയാൾ അട്ടഹസിച്ചു.

      കുഞ്ഞുമുഖങ്ങളിലെ ഭയപ്പാടുകൾ അയാളിൽ പുതിയ ലഹരി നിറച്ചു. തോക്ക് നിർത്തി നിർത്തി ഗർജ്ജിച്ചു. ഓരോ മുല്ലമൊട്ടും ചോരക്കട്ടയായി തെറിച്ചു വീണു. കുട്ടികൾ ചിതറി ഓടി. ആ വിദ്യാലയത്തിന്റെ വിവിധ ക്ലാസ് മുറികളിൽ നിന്നും പിഞ്ചുകുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും നിലവിളി ഉയർന്ന് അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. അയാൾ അതിവിദഗ്ധമായി ചിതറിയോടുന്ന ഓരോരുത്തരെയായി വെടിയുണ്ടകൾക്ക് ഭക്ഷണമാക്കി.

      ഒരു പെണ്‍കുട്ടി മാത്രം ഓടിയില്ല. അയാൾ അവൾക്കു നേരെ തോക്ക് ചൂണ്ടി. അവൾ പുഞ്ചിരിച്ചു കൊണ്ടു നിന്നു. അത്ഭുതം അയാളിൽ പുതിയൊരു കൌതുകം നിറച്ചു. അയാൾ അവളുടെ അടുത്തേക്ക് ചെന്നു. തോക്കിൻ കുഴൽ അവളുടെ കവിളിൽ വെച്ചു. അവൾ പുഞ്ചിരിച്ചു കൊണ്ടു നിന്നു. ഒരിക്കലും അയാളിൽ ഉണ്ടാകാതിരുന്ന ഒരു കമ്പനം അയാളുടെ ശരീരത്തിലൂടെ ഒന്ന് പാഞ്ഞു പോയി. ഇങ്ങനെയും ഉണ്ടോ കുട്ടികൾ!

      14
      തുടർന്നു വായിക്കുക...
    • പ്രകാശം പരക്കുമ്പോൾ

      അന്നും പതിവു പോലെ വ്യത്യസ്തതകൾ നിറഞ്ഞ കുറേ ചോദ്യങ്ങളും സംവാദങ്ങളും നിറഞ്ഞതായിരുന്നു ആ ഗ്രാമത്തിലെ പണ്ഡിതസദസ്സ്. വളരെ വർഷങ്ങൾക്ക് മുൻപ് ആ ഗ്രാമത്തിലെ ഏതോ കുറച്ചു പേർ ചേർന്ന് തുടങ്ങിയ ആ സദസ്സ് ഇന്ന് മറ്റു ഗ്രാമങ്ങളിലുള്ളവർക്കും പലതരത്തിലുള്ള അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും അറിയാനുമുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. വളരെ ശക്തമായ വാദപ്രതിവാദങ്ങൾ പോലും നടക്കാറുള്ള ആ സദസ്സ് എന്നും പുതിയ അറിവുകൾ നേടാനുള്ള നല്ല അവസരം തന്നെയായിരുന്നു.

      തന്റെ പിതാവിനോടൊപ്പം അവിടെയെത്തിയ ഒരു കൗമാരക്കാരന്റെ ചില ചോദ്യങ്ങൾക്ക് മുന്നിൽ പണ്ഡിതസദസ്സ് കുറച്ച് അസ്വസ്ഥമായി മാറി. തികച്ചും സാധാരണമായ ആ ചോദ്യങ്ങൾ വ്യത്യസ്ഥമായ മറ്റു പല ചിന്തകൾക്കും വഴി മാറി എന്നു പറയേണ്ടിയിരിക്കുന്നു.

      ഞാൻ ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ ആയി ജനിച്ചിരുന്നെങ്കിൽ എനിക്ക് എങ്ങനെ ശ്രീ കൃഷ്ണ ഭഗവാനെയുൾക്കൊള്ളാനും സ്തുതിക്കാനും സാധിക്കുമായിരുന്നു? അതു പോലെ തന്നെ ഒരു ഹിന്ദുവായി ജനിച്ചാൽ എങ്ങനെ ശ്രീ യേശുദേവനെയും ശ്രീ മുഹമ്മദ് നബിയെയും ഉൾക്കൊള്ളാൻ സാധിക്കും? ഭൂമിയിൽ ജനിച്ചു വീണ എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതു തന്നെയല്ലേ? ജനിച്ചു വീണ മതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കപ്പെടുകയല്ലേ നമ്മൾ അതല്ലെങ്കിൽ നമ്മുടെ ജന്മങ്ങൾ? വളരെ നിസ്സാരമെങ്കിലും വളരെ അർത്ഥവത്തും ഉത്തരം കണ്ടെത്താൻ നമ്മുടെ അഹങ്കാരങ്ങൾ നിറഞ്ഞതും ശരിയെന്ന് നാം പൂർണ്ണമായും വിശ്വസിക്കുന്നതും നമ്മൾ സ്വായത്തമാക്കിയത് എന്ന് അഹങ്കരിക്കുന്നതുമായ ചില ചിന്തകൾ അല്ലെങ്കിൽ അറിവുകൾ ഒരിക്കലും നമ്മളെ അനുവദിക്കാത്തതുമായ ഒരു സത്യം തന്നെയായിരുന്നു ആ കൗമാരക്കാരന്റെ മനസ്സിലുണർന്ന ആ ചോദ്യങ്ങൾ.

      ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പണ്ഡിതരായി അവിടെ വന്നിരുന്ന ആർക്കും ആ കൗമരക്കാരന്റെ ചോദ്യത്തിനും സംശയങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള ഒരു വിശദീകരണം കൊടുക്കുവാൻ സാധിച്ചില്ല. എന്നാൽ സദസ്സിലുണ്ടായിരുന്ന ഒരു യുവാവിന്റെ ചില വിശദീകരണങ്ങൾ കുറച്ചു കൂടി വിശാലമായ അർത്ഥതലങ്ങൾ നൽകിക്കൊണ്ട് ആ സദസ്സിനെ ഊർജ്ജസ്വലമാക്കി.

      ഏതെങ്കിലും ഒരു മതത്തിനെ മാത്രം അംഗീകരിക്കുകയും അതല്ലെങ്കിൽ കൂടുബപരമായി കിട്ടിയ ഒരു രാഷ്ടീയ പ്രസ്ഥാനത്തെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന നമ്മൾ ഒരോരുത്തരും മറ്റ് ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ പശ്ചാത്തലത്തിലോ ആണ് ജനിച്ചിരുന്നതെങ്കിൽ ഇന്ന് പിന്തുടർന്ന് പോകുന്ന വിശ്വാസങ്ങളെയും പ്രസ്ഥാനങ്ങളെയും അറിയാതെ പോകുന്ന അല്ലെങ്കിൽ അതിനെ വിമർശിക്കുന്ന ഒരു ജന്മമായി മാറുമായിരുന്നു എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ആ യുവാവിന്റെ ചോദ്യം.

      10
      മുഴുവൻ വായിക്കുക...
അക്ഷരം
  • വലുത്
  • ചെറുത്
likhitham page settings